Skip to main content

ധാർമികത ഇസ്ലാമിലും നാസ്തികതയിലും. (3)

മൂല്യരഹിതമാകുന്നതെങ്ങനെ? 

ധാര്‍മികതയെ സംബന്ധിച്ച് പറയുമ്പോൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരി തെറ്റുകളെ സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ നിന്നും കടം കൊണ്ടതാണ് എന്നതാണ്. അതല്ലാതെ അവയ്ക്ക് വസ്തുനിഷ്ഠമായ (objective) ഒരു അസ്തിത്വമൊന്നുമില്ല. എന്നാല്‍ ശക്തമായ ഒരു സാമൂഹ്യ സ്ഥാപനം എന്ന നിലയിൽ മതങ്ങള്‍ക്ക് ഒരു വസ്തുനിഷ്ഠ ധാർമികത (objective morality) സമൂഹത്തിന് നല്‍കാന്‍ കഴിയുന്നുണ്ട് എന്നതു കൊണ്ടാണ് ശരി തെറ്റുകളെ സംബന്ധിച്ച ഒരു വസ്തുനിഷ്ഠ ബോധം നമുക്ക് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന തത്തുല്യമായ മറ്റേതൊരു മാധ്യമത്തിനും ഈ ധാര്‍മികതയുടെ വസ്തുനിഷ്ഠതയെ തകര്‍ക്കാനും മാറ്റി മറിക്കാനും കഴിയും.

അതുകൊണ്ടാണ് ധാര്‍മികതയെ വസ്തുനിഷ്ഠമായിത്തന്നെ നിലനിര്‍ത്താനുള്ള പിടിവാശി ഇസ്‌ലാമില്‍ കാണാന്‍ കഴിയുന്നത്. സമൂഹത്തില്‍ സംഭവിക്കുന്ന ഏതൊരു അനീതിക്കും അക്രമത്തിനുമെതിരെയും പ്രതികരിച്ചില്ലെങ്കില്‍ പിന്നെ സംഭവിക്കുക സമൂഹത്തിനു മേല്‍ ആ തിന്മ അധീശത്വം നേടുകയും അതൊരു തിന്മയാണെന്ന ബോധ്യം പോലും ജനങ്ങള്‍ക്ക് നശിക്കലുമായിരിക്കും.

അതുകൊണ്ടുതന്നെ ഒരു അനീതി കണ്ടാല്‍ കഴിയുമെങ്കിൽ അതിനെ കൈകൊണ്ട് തടയണം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. അതിന് കഴിയാത്തവർ ആ തിന്മക്കെതിരെ നാവു കൊണ്ട് പ്രതികരിച്ച് തിന്മ തിന്മ തന്നെയാണെന്ന സാമൂഹ്യ ബോധം നിലനിര്‍ത്തണം. അതിനും കഴിയാത്തവരാണെങ്കില്‍ ആ തിന്മയെ മനസ്സു കൊണ്ടെങ്കിലും വെറുത്തിരിക്കണം. കാരണം, തിന്മ അധീശത്വം നേടാതിരിക്കണമെങ്കില്‍ അത് തിന്മയാണെന്ന ബോധമാണ് അടിസ്ഥാനപരമായി നിലനില്‍ക്കേണ്ടത്. വര്‍ത്തമാന കാലത്തോട് പ്രതികരിച്ച് നടത്തുന്ന വെള്ളിയാഴ്ച ഖുതുബകള്‍ പോലും നിറവേറ്റുന്നത് ഈ സാമൂഹ്യ ഉത്തരവാദിത്തമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അഥവാ ഒബ്ജക്ടിവ് ആയ ഒരു ധാര്‍മിക ബോധം സമൂഹത്തെ പഠിപ്പിക്കുകയും അതിന്റെ വസ്തുനിഷ്ഠത നിലനിര്‍ത്താനുള്ള സാമൂഹ്യ സംവിധാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ ദര്‍ശനമാണ് ഇസ്‌ലാം.

Also read: വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

എന്നാല്‍ സമാനരീതിയില്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള മറ്റേതിനും അതിന്റേതായ ധാര്‍മികതകളെ സ്ഥാപിക്കാന്‍ കഴിയും. ഇവിടെയാണ് മുതലാളിത്തത്തിന്റെയും മാധ്യമങ്ങളുടെയുമൊക്കെ സ്ഥാനം.

പരമാവധി ഉപഭോക്താക്കളെ ഉണ്ടാക്കുക, ഉപഭോക്താക്കളെക്കൊണ്ട് പരമാവധി വാങ്ങിപ്പിക്കുക എന്നതൊക്കെയാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന യുക്തി. ഉപഭോക്താവിന് ആവശ്യമുള്ളിടത്തെല്ലാം ഈ മുതലാളിത്തത്തിന്റെ കച്ചവട യുക്തി പ്രവര്‍ത്തിക്കും. ഇത് സിനിമ പോലെ ശക്തമായ സാമൂഹ്യ സ്വാധീനമുള്ള ഒരു മാധ്യമത്തിന്റെ കാര്യത്തില്‍ മാത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നോക്കാം.

എല്ലാവര്‍ക്കുമറിയുന്ന പോലെ സിനിമയെന്നത് സംഭവങ്ങളുടെ ദൃശ്യ ചിത്രീകരണം ആണ്. ഈ ചിത്രീകരണങ്ങൾക്ക്‌ ഉപഭോക്താവിനെ ആകര്‍ഷിക്കാനും അതിലൂടെ ലഹരി നല്‍കാനും കഴിയുന്നിടത്ത് മാത്രമേ അതുകൊണ്ടുദ്ദേശിക്കുന്ന കച്ചവട യുക്തി വിജയിക്കൂ. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് സ്ത്രീ ശരീരങ്ങള്‍ ഇത്തരം വിഷ്വൽ മീഡിയകളില്‍ ഉപയോഗിക്കപ്പെടുന്നത്. കാരണം പുരുഷനെ ഒരു ഉദ്ദേശ്യം കൊണ്ടാകര്‍ഷിക്കാനും ലഹരി സമാനമായ ആസ്വാദനം നല്‍കാനും സ്ത്രീ ശരീരങ്ങള്‍ കൊണ്ട് മാത്രമാണ് കഴിയുക. പുരുഷന് സ്ത്രീയോടുള്ള ജീവശാസ്ത്രപരമായ ഹെട്രോ സെക്ഷ്വൽ അട്രാക്ഷന്റെ (ഒരേ സമയത്ത് ഒന്നിലധികം സ്ത്രീകളോട് തോന്നുന്ന ആകർഷണം) കൃത്രിമമായ പ്രയോഗങ്ങളാണ് ഇത്തരം ദൃശ്യ മാധ്യമങ്ങളിലൂടെ സംഭവിക്കുന്നത് എന്നതുകൊണ്ടു തന്നെ കച്ചവട യുക്തി മാത്രം വെച്ച് വിലയിരുത്തുമ്പോള്‍ വിജയകരമാണിത്. അതുകൊണ്ടു തന്നെ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഏതൊരു സിനിമയിലും, പരസ്യത്തിലും സ്ത്രീ ശരീരം വിപണിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ അശ്ലീലവിപണിക്കും പരിണമിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരളവിലുള്ള നഗ്നതയോ അശ്ലീലമോ സമൂഹത്തില്‍ സര്‍വ സാധാരണമാവുകയും ആവര്‍ത്തിച്ച് ദൃശ്യമാവുകയും ചെയ്യുന്നതിലൂടെ അതുകൊണ്ടുണ്ടാകുന്ന ആസ്വാദനവും ഉത്തേചനവും സാവധാനം നശിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ നഗ്നതയുടെയും അശ്ലീലതയുടെയും ദൃശ്യവല്‍ക്കരണം കൂട്ടിയല്ലാതെ ഈ വിപണി മാല്‍സര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കച്ചവട സിനിമാ രംഗത്ത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് തമിഴിലും ഹിന്ദിയിലും വന്നിട്ടുള്ള മാറ്റം മാത്രം വിലയിരുത്തിയാല്‍ ഈ പരിണാമം വ്യക്തമാണ്.

ആഗോളതലത്തില്‍ ഈ പരിണാമമിന്ന് നീലച്ചിത്രങ്ങളുടെ നിലവാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ നിന്ന് മാത്രം ആഴ്ചയില്‍ 211 പുതിയ പോർണോഗ്രാഫിക് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കൊച്ചുകേരളത്തില്‍ പോലും പൊതു ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമെല്ലാമായി ദൃശ്യവൽക്കരിക്കപ്പെടുന്ന നീലച്ചിത്ര നായികാ നായകന്മാരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹ്യ മാറ്റങ്ങള്‍ ചില്ലറയാവില്ല. സമൂഹത്തില്‍ ഒരു തിന്മക്ക് ദൃശ്യത കൈവന്നു കഴിഞ്ഞാൽ അത് പിന്നെ ജനങ്ങള്‍ക്ക് തിന്മയല്ലാതാവും എന്ന് മുന്നേ പറഞ്ഞല്ലോ. അതു തന്നെയാണ് ഈ വിഷയങ്ങളില്‍ സംഭവിക്കുക.

Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

സിനിമയുടെ രൂപത്തിലും മറ്റും ഇന്ന് ഒരുമിച്ചിരുന്ന് കാണുന്ന അശ്ലീലതയുടെ അതിപ്രസരം ക്രമേണ അധികരിച്ച് വരികയും നിത്യം കാണുന്ന ഒന്ന് പ്രാവര്‍ത്തികമാക്കുന്നത് തെറ്റില്ലായെന്ന ബോധമുണ്ടാവുകയും ചെയ്യും. ഈ രൂപത്തില്‍ വ്യഭിചാരം പോലും പരസ്യമാകുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്ക് രണ്ടോ മൂന്നോ തലമുറ ദൂരം മാത്രമേ കാണൂ.
സാമൂഹ്യ ധാര്‍മികത ക്രമരാഹിത്യത്തിലേക്ക് പരിണമിക്കുന്നതിന്റെ ഒരു രൂപം മാത്രമാണിത്. ഈ നിലയ്ക്ക് സമൂഹത്തില്‍ ഇടപെടാന്‍ കഴിയുന്ന ഏതൊന്നിനും അതിന്റെ ധാര്‍മിക സംവിധാനത്തെ നശിപ്പിക്കാനും മാറ്റി മറിക്കാനുമൊക്കെ കഴിയുമെന്നാണ് പറഞ്ഞു വന്നത്. ഈ അർത്ഥത്തിൽ സമൂഹത്തിന്റെ ധാര്‍മിക സംവിധാനങ്ങളെത്തന്നെ തകര്‍ക്കാന്‍ യോഗ്യതയുള്ള ഒരു ദര്‍ശനമാണ് നാസ്തികത.

   (തുടരും)

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...